M luqman

M luqman Travel designer in Egypt and Morocco
Whatspp :+917561857257

ആധുനിക സാഹിത്യത്തെ, വിശേഷിച്ചും അതിലെ ജനകീയ രൂപമായ നോവലിനെ സൂക്ഷ്മമമായി പഠിക്കുന്നവർ ആശ്രയിക്കേണ്ട പ്രധാനപ്പെട്ടൊരു പുസ്...
08/08/2026

ആധുനിക സാഹിത്യത്തെ, വിശേഷിച്ചും അതിലെ ജനകീയ രൂപമായ നോവലിനെ സൂക്ഷ്മമമായി പഠിക്കുന്നവർ ആശ്രയിക്കേണ്ട പ്രധാനപ്പെട്ടൊരു പുസ്തകമാണ് മിലൻ കുന്ദേരയുടെ ദി ആർട് ഓഫ് നോവൽ (നോവലിലെ കല). നോവലിനെക്കുറിച്ചുള്ള കുന്ദേരയുടെ വിചാരങ്ങൾ പുതുമയുള്ളവയാണ്.

കുന്ദേര പറയുന്നു: "എല്ലാ കാലത്തെയും എല്ലാ നോവലുകളും സ്വത്വത്തിന്റെ നിഗൂഢതകൾ അന്വേഷിക്കുന്നവയാണ്. നിങ്ങൾ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു കഴിഞ്ഞ നേരിടേണ്ടിവരുന്ന ചോദ്യം, എന്താണ് ഇതിലെ ആത്മാവ്? എങ്ങനെ ഈ ആത്മാവിനെ ഗ്രഹിക്കാം എന്നതാവാം. ഇതാണ് നോവലിലെ അടിസ്ഥാനപരമായ ചോദ്യം. ഈ പ്രശ്‍നത്തോടുള്ള പ്രതികരണങ്ങൾ തേടുമ്പോൾ വ്യത്യസ്ത പ്രവണതകൾ, വിവിധ കാലങ്ങൾ എങ്ങിങ്ങനെ തരംതിരിക്കാം. നോവലിനെ ഇങ്ങനെ മനഃശാസ്ത്രപരമായ അപഗ്രഥിക്കുന്ന രീതി ആദ്യകാല യൂറോപ്യൻ കഥയെഴുത്തുകാരിൽ ഉണ്ടായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലെ ഇറ്റാലിയൻ എഴുത്തുകാരനായിരുന്ന ജിയോവനി ബൊക്കാച്ചിയോ, നമ്മോടു പങ്കുവെച്ചത് മനുഷ്യ പ്രവർത്തനങ്ങളും സാഹസങ്ങളുമായിരുന്നു. രസിപ്പിക്കുന്ന ആ കഥകളിലെ ഓരോ കഥാപാത്രങ്ങളും, മറ്റനേകം മനുഷ്യരുടെ സ്വാഭാവങ്ങളെ പ്രകാശനം ചെയ്യുന്നവയായിരുന്നു. ഡാന്റെ പറയുന്ന ഒരു കാര്യം, ഏതൊരു പ്രവർത്തനത്തിലും അത് നിർവ്വഹിക്കുന്ന ആളുടെ പ്രാഥമിക ലക്‌ഷ്യം അയാളുടെ സ്വത്വത്തെ വെളിപ്പെടുത്തുകയെന്നതാണ്. അതിനാൽ, ഏതൊരു കർമവും ചെയ്യുന്നയാളും, അയാളെ സ്വയം വരച്ചുകാണിക്കുകയാണ്."

ഈ പറയുന്ന പ്രകാരത്തിൽ സ്വത്വത്തിന്റെ പ്രകാശനങ്ങളായിരുന്നു മിലൻ കുന്ദേരയുടെ ഓരോ നോവലും. ജീവിതത്തിൽ വലിയ അന്യത്വം നേരിടേണ്ടി വന്ന എഴുത്തുകാരനായിരുന്നു കുന്ദേര. ജന്മനാടായ ചെക്കോസ്ളോവോക്യക്ക് നേരെ നടന്ന സോവിയറ്റ് അധിനിവേശത്തെ എതിർത്തതിന്റെ പേരിൽ, നാടുവിട്ടു ഫ്രാൻസിലേക്ക് പോവേണ്ടി വരികയും, ജീവിത കാലം മുഴുവൻ അവിടെ തുടരേണ്ടി വരികയും ചെയ്ത എഴുത്തുകാരൻ. ചെക്ക് ഭാഷയിൽ നിന്ന് എഴുത്ത് ക്രമേണ ഫ്രഞ്ചിലേക്ക് മാറ്റേണ്ടി വന്നയാൾ. നാടും ഭാഷയും ഉപേക്ഷിക്കേണ്ടിവന്നതോടെ, പിന്നീടുള്ള അദ്ദേഹത്തിൻറെ രചനകൾ, സ്വാനുഭവങ്ങളെ പലതരത്തിൽ പ്രകാശിപ്പിക്കുന്നവ ആയപ്പോഴും, നാടും ഭാഷയും ഉപേക്ഷിക്കേണ്ടി വന്ന അനേകായിരം മനുഷ്യരുടെ വ്യസന ജീവിതത്തിന്റെ പകർപ്പുകളായി അവ വായിക്കപ്പെട്ടു. അതിനാൽ കുന്ദേരയിൽ നമുക്ക് ഫലസ്തീനികളെ വായിക്കാനാകും, ബർമയിലെ മുസ്‌ലിംകളെ വായിക്കാനാകും, സിറിയയിൽ നിന്ന് ഓടിപ്പോകേണ്ടി വന്ന അഭയാർത്ഥികളെ കാണാനാകും.

പുസ്തകത്തിലെ 'പിറകിലെവിടെയോ' എന്ന അധ്യായത്തിൽ കുന്ദേര കുറിക്കുന്നു: "ഒരു പുസ്തകത്തിൽ എന്റെ സുഹൃത്ത് ജോസഫ് കോർക്കി ഈ കഥ വിശദീകരിക്കുന്നു: പ്രാഗിലെ ഒരു എൻജിനീയർ ലണ്ടനിൽ നടന്ന ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടു. ലണ്ടനിൽ പോയി, സമ്മേളനത്തിൽ പങ്കെടുത്തു, പ്രാഗിലേക്ക് തന്നെ തിരികെ വന്നു. ഓഫീസിലെത്തി കുറച്ചു കഴിഞ്ഞ ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റുഡ് പ്രാവോ വായിക്കാനെടുത്തു. അതിലെയൊരു വാർത്ത ഇങ്ങനെയായിരുന്നു. 'ലണ്ടനിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി ചെക്ക് എൻജിനീയർ പാർട്ടിയെ പറ്റി മോശം അഭിപ്രായം പറയുകയും, പടിഞ്ഞാറിൽ ജീവിതം തുടരാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ഒരു അഭിപ്രായം പ്രകടനം നടത്തുകയും, നിയമ വിരുദ്ധ എമിഗ്രെഷൻ നടത്തുകയും ചെയ്ത ഈ എൻജിനീയർ ഇരുപത് വർഷത്തെ തടവിന് അർഹനാണ്". വാർത്ത വായിച്ച എഞ്ചിനീയർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അത്തരം ഒരു അഭിപ്രായ പ്രകടനമേ അദ്ദേഹം നടത്തിയിരുന്നില്ല.

മുറിയിലേക്ക് അന്നേരം വന്ന സെക്രട്ടറി എൻജിനീയറെ അവിടെ കണ്ടു ഞെട്ടിപ്പോയി. "ദൈവമേ, നിങ്ങൾ തിരിച്ചുവന്നോ. എന്താണ് അവർ താങ്കളെക്കുറിച്ചു പാർട്ടി പാത്രത്തിൽ എഴുതിയതെന്നു കണ്ടോ! സെക്രട്ടറിയുടെ കണ്ണുകളിലെ ഭീതി എൻജിനീയർ കണ്ടു. ഉടനെ പാർട്ടി പത്ര ഓഫീസിലേക്ക് അദ്ദേഹം തിരിച്ചു. ആ വാർത്ത തയ്യാറാക്കിയ എഡിറ്ററെ അദ്ദേഹം കണ്ടു. എഡിറ്റർ മാപ്പുമൊഴിയോടെ പറഞ്ഞു: "ഇത്തരം ഒരു വാർത്തയിൽ എഡിറ്റർക്ക് ഒന്നും ചെയ്യാനാകില്ല. അത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച വാർത്തയാണ്". ആഭ്യന്തര മന്ത്രാലയത്തിലെത്തിയ എഞ്ചിനീയറോട് അവിടെയിരിക്കുന്നവർ ക്ഷമാപണത്തോടെ പറഞ്ഞു: അന്ത്രാലയത്തിനു ഇതിൽ ഉത്തരവാദിത്തമില്ല. ലണ്ടനിലെ എംബസിയിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ വിവരമാണ് ഇത്. വാർത്തക്കൊരു തിരുത്ത് നൽകാമോ എന്ന് ആരാഞ്ഞ എഞ്ചിനീയറോട് അവർ പറഞ്ഞു. അത് പറ്റില്ല. പക്ഷേ നിങ്ങൾക്കൊന്നും സംഭവിക്കില്ല. പേടിക്കേണ്ട എന്ന്.

പക്ഷേ, എൻജിനീയർ ശരിക്കും ആധിയിലായി. അദ്ദേഹം തുടർന്ന് മനസിലാക്കി, തന്റെ ഓരോ നിമിഷങ്ങളും അവർ നിരീക്ഷിക്കുന്നുണ്ടെന്ന്. ടെലഫോൺ കോളുകൾ നിരീക്ഷിക്കപ്പെടുന്നു. തെരുവിലൂടെ നടക്കുമ്പോൾ പിന്തുടരപ്പെടുന്നു. ഉറക്കം നഷ്ടപ്പെടുന്നു. അത്രയും സമ്മർദ്ദം താങ്ങാൻ കഴിയാതെ, ശരിക്കും നാടുവിടാൻ അദ്ദേഹം ആലോചിക്കുന്നു. അങ്ങനെ അദ്ദേഹം ഒരു യഥാർത്ഥ പ്രവാസി ആകുന്നു."

എങ്ങനെയാണ് ഭരണകൂടങ്ങൾ ജനങ്ങളെ പീഡിപ്പിക്കാൻ വാർത്തകൾ ഉണ്ടാക്കുന്നതെന്നും, അതിനു ഇരയായ മനുഷ്യർ ക്രൂരമായ വിധത്തിൽ ജീവിതത്തിൽ തുടർന്ന് പീഡിപ്പിക്കപ്പെടുന്നുവെന്നും ഈ കഥ വിവരിക്കുന്നു. ഇതിനെ 'കാഫ്കൻ' കഥപറച്ചില്ലെന്നാണ് മിലൻ കുന്ദേര വിവരിക്കുന്നത്. എന്താണ് 'കാഫ്കൻ' എന്ന് അദ്ദേഹം തുടർന്ന് വിശദീകരിക്കുന്നു. ഫ്രാൻസ് കാഫ്കയുടെ പ്രശസ്തമായ കഥാപാത്രം ജോസഫ് കെ എന്നയാൾ, അനുഭവിക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. കോടതിയിൽ താൻ ചെയ്ത അപരാധം എന്തെന്ന് അറിയാതിരിക്കുകയും, അതിന്റെ പേരിൽ ജീവിതം മുഴുവൻ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു ഈ കഥാപാത്രം. സമാനമായി, മേൽപറയപ്പെട്ട യഥാർത്ഥ കഥയിലെ എൻജിനീയർക്കും മനസിലാകുന്നില്ല, ആരാണ് തനിക്കെതിരെ വ്യാജ വാർത്ത നൽകിയതെന്ന്. അതിന്റെ പേരിൽ ജീവിതം മുഴുവൻ പ്രയാസങ്ങളും നേരിടുന്നു.

ഇരുപതാം നൂറ്റാണ്ടു യൂറോപ്പ് കടുത്ത പ്രയാസങ്ങളിലൂടെ കടന്നു പോയ സമയമാണ്. കമ്മ്യൂണിറ്റ് ആധിപത്യം, രണ്ടു മഹായുദ്ധങ്ങൾ, നാസി ഭീകരതകൾ എന്നിവയെല്ലാം പലതരത്തിൽ മനുഷ്യരെ കഠിനമായി ബാധിച്ചു. മിലൻ കുന്ദേരയുടെ എഴുത്തുകൾ അങ്ങനെ വരുന്നതാണ്. അതിനാൽ കുന്ദേരയുടെ ഒരു രചനയും അദ്ദേഹത്തിൻറെ മാത്രം അനുഭവം ആയിരുന്നില്ല. സമാനമായ പതിനായിരങ്ങളുടെ അനുഭവങ്ങളായിരുന്നു. ചുറ്റുമുള്ളവരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കാൻ അദ്ദേഹം അക്ഷരങ്ങൾ ഉപയോഗിച്ചു.

കവിതയെക്കുറിച്ചുള്ള, ചെക്ക് കവി ജാൻ ജാൻ സ്കാസലിന്റെ വരികൾ കുന്ദേര പുസ്തകത്തിൽ ഉദ്ധരിക്കുന്നു:

"കവികൾ കവിതയെ നിർമിക്കുന്നവരല്ല
കവിത പിറകിലെവിടെയോ ഉണ്ടായിരുന്നു
അതവിടെ കുറെകാലങ്ങളായി ഉണ്ടായിരുന്നു.
കവി അതിനെ കണ്ടെത്തുക മാത്രം ചെയ്യുന്നു."

നോവലിസ്റ്റ് എന്നാൽ, തങ്ങളുടെ കലാ വർക്കുകൾക്ക് പിറകിൽ അപ്രത്യക്ഷരാവുന്നവരാണ് എന്ന, ഫ്രഞ്ച് നോവലിസ്റ്റ് ഫ്ളോബറിന്റെ വാക്കുകൾ കുന്ദേര സ്വീകരിക്കുന്നു. രചനകൾക്ക് പിറകെ അപ്രത്യക്ഷരാവുക എന്ന് പറഞ്ഞാൽ, പൊതുജീവിതത്തിലെ പങ്കിനെ അവഗണിക്കുക എന്നതാണ്. എഴുത്തുകാരെക്കാളും മീതെയാണ് അവരുടെ കല എന്ന തത്വം. ഇന്നത്തെ കാലത്ത് അങ്ങനെ കലാകാരന് മറഞ്ഞു ജീവിക്കാൻ എളുപ്പമല്ല. ചെറിയ പ്രാധാന്യം ഒരു വർക്കിന്‌ കൈവരുമ്പോഴേക്ക് അതിന് പിന്നിലെ കലാകാരനിലേക്ക് മാസ് മീഡിയ വരുന്നു. അതാവട്ടെ, കലാപരമായ വർക്കിനെ അപ്രധാനമാക്കുകയും, അതിന്റെ രൂപകർത്താവിനെ കൂടുതൽ ദൃശ്യമാക്കുകയും ചെയ്യുന്നു.

ജീവിതത്തിൽ തന്റെ ദൃശ്യപ്പെടലിനേക്കാളേറെ, തന്റെ കൃതികളുടെ ദൃശ്യപ്പെടലുകൾക്കായിരുന്നു കുന്ദേര പ്രാമുഖ്യം നൽകിയത്. അപൂർവ്വമായേ അദ്ദേഹം ഇന്റർവ്യൂകൾ നൽകുകയും പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തുള്ളൂ. കുന്ദേരയെ വായിക്കുക എന്നാൽ, ഇരുപതാം നൂറ്റാണ്ടിലെ സൂക്ഷ്‌മ മൗലികത പ്രകടിപ്പിച്ച എഴുത്തുകാരനെ വായിക്കുക എന്നതാണ്.

തസ്രാക്കിലെ കാറ്റ് ദേഹത്ത് തട്ടുമ്പോൾ കിട്ടുന്ന അനുഭൂതി വേറെത്തന്നെ. പല ദിശകളിൽ നിന്ന് ഒഴുകി വരുന്ന കാറ്റ്. ശബ്ദം കൊണ്ടു...
07/08/2026

തസ്രാക്കിലെ കാറ്റ് ദേഹത്ത് തട്ടുമ്പോൾ കിട്ടുന്ന അനുഭൂതി വേറെത്തന്നെ. പല ദിശകളിൽ നിന്ന് ഒഴുകി വരുന്ന കാറ്റ്. ശബ്ദം കൊണ്ടും അത് വേറൊരു അനുഭവം തരുന്നു. ശരീര ചൂടിനെ നേർപ്പിച്ചുകളയുന്നു. 'കാട്ടു തുളസിയുടെ മണമുള്ള കിഴക്കൻ കാറ്റ് കോടയിറങ്ങി വന്നിരുന്നു' എന്ന് പറയുന്നുണ്ട്, ഒ.വി വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ. കാറ്റിന്റെ ഗന്ധം പോലും, ചെറുതായി അറിയാൻ പറ്റുമായിരുന്നു.

അള്ളാപ്പിച്ചാ മൊല്ലാക്കയുടെ പള്ളിയിൽ നിന്ന് നോക്കിയാൽതന്നെ വിജയൻറെ സ്മാരകം കാണാം. അവിടേക്ക് നടന്നു. മൊത്തത്തിൽ കമനീയമായി ഒരുക്കിയിരിക്കുന്നു. സ്മാരകത്തിനകത്തു, ആദ്യം കാണുന്ന കട്ടപ്പുരയിലായിരുന്നുവത്രെ വിജയൻ താമസിച്ചത്. വർഷം 1956. അവിടെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയായിയെത്തിയ സഹോദരി ശാന്തയെക്കാണാനും, അവരെ കൂടെ താമസിക്കാനും വിജയൻ കൂടെക്കൂടെ വരുമായിരുന്നു. ആ കാലം അദ്ദേഹത്തിന്റെ ഉള്ളിലെ കഥപറച്ചിലുകാരൻ രൂപപ്പെട്ട ശേഷമാണ്. വിജയൻറെ കാഴ്ചകൾ, അനുഭവങ്ങൾ അതിനാൽ, സാധാരണ ഗ്രാമീണ അനുഭവത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആ പുരയിലും പരിസരത്തും ഇരുന്നു സൂക്ഷ്മമായി തസ്രാക്കിനെ അദ്ദേഹം വായിക്കുന്നുണ്ട്.

ഏതാണ്ട് അര ഏക്കർ ഭൂമിയിലായി, വിജയൻ താമസിച്ച വീട്, അതിനു പിറകിലെ സ്മാരക കെട്ടിടം, കൊച്ചു കാന്റീൻ, കാറ്റും കുളിരുമേൽക്കാൻ പാകത്തിൽ വയലിനോട് ചേർന്നു നിർമിച്ച ഇരിപ്പിടങ്ങൾ എന്നിവയാണ് സ്മാരകത്തിൽ. വീട്ടുപടിക്കലിൽ മജീദ്ക്ക ഒറ്റക്കിരിക്കുണ്ടായിരുന്നു. അദ്ദേഹമാണ് ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരൻ. ഏതാണ്ട് എഴുപതു വയസ്സ് പ്രായമായിരിക്കും. അദ്ദേഹത്തിന്റെ കുട്ടിക്കലത്താണ് വിജയൻ ഇവിടെ വരുന്നത്. തസ്രാക്കിന്റെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയുണ്ട് മജീദ്ക്കയുടെ ഉള്ളിൽ. അദ്ദേഹത്തെപ്പോലുള്ള കുറേ പച്ച മനുഷ്യർ പറഞ്ഞ വാമൊഴി കഥകൾ വിജയനെ ഒരു മാന്ത്രിക ഭാവമുള്ള നോവലെഴുതാൻ പ്രേരിപ്പിച്ചിരിക്കണം.

അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ശിഷ്യനുമാണ് മജീദ്ക്ക. ആ കാലത്തെ അദ്ദേഹം എന്റെ മുന്നിൽ നിവർത്തി. "വരുമാനമില്ലാത്ത പള്ളിയായിരുന്നുവിടെ. കുറച്ചു കണ്ടമേ പള്ളിക്കായി ഉണ്ടായിരുന്നുള്ളൂ. ഉസ്താദുമാർക്ക് ശമ്പളം നൽകാൻ പൈസ കാണില്ല. അതിനാൽ, ഉസ്താദുമാർക്ക് ഇങ്ങോട്ട് വരാൻ നിവൃത്തിയുണ്ടായിരുന്നില്ല. ആ കാലത്താണ്, തമിഴ് സംസാരിക്കുന്ന അള്ളാപ്പിച്ചാ മൊല്ലാക്കയെത്തുന്നത്. അദ്ദേഹമാണ് മഹല്ലിന്റെ അടിത്തറ ഭദ്രമാക്കിയത്. എല്ലാവര്ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തെ. വിജയന് ഏറെ പ്രിയമായിരുന്നു മൊല്ലാക്കയെ. അവർ ഇരുവരും, ഇടക്ക് കാണുമായിരുന്നു. കഥകൾ പറയുമായിരുന്നു." വിജയനൊപ്പമുള്ള മധുരമുള്ള ഓർമകളും മജീദ്ക്ക പങ്കുവെച്ചു.

രണ്ടു മുറി വീടാണ്. ഒരു റൂമിൽ വിജയൻറെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലികളായ കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു വിജയൻ. 1958-ൽ ഡൽഹിയിലേക്ക് കുടിയേറിയതു മുതലേ, അദ്ദേഹം കാർട്ടൂണുകൾ വരച്ചു തുടങ്ങുന്നുണ്ട്. ഇംഗ്ലീഷിൽ. കൂർത്ത പരിഹാസവും സാമൂഹിക പ്രധാന വിഷയങ്ങളിൽ ആഴമുള്ള ചോദ്യങ്ങളും അവ ഉയർത്തി. ദേശാന്തര നിലവാരമുള്ള കാർട്ടൂണുകൾ ആയിരുന്നുവത്. ദി ന്യൂയോർക്കറിലെല്ലാം വന്നപോലുള്ള. ദി ന്യൂയോർക്കർ മാഗസിൻ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നുവെന്നു പിന്നീടെഴുതിയ ഒരു നോവലിലെ -ഗുരുസാഗരമാണ് എന്നോർമ- വാചകങ്ങളിൽനിന്ന് മനസിലാക്കാവുന്നതാണ്.

രാഷ്ട്രീയ കാർട്ടൂണുകളിൽ വിജയൻ അദ്വിദീയനായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ, കുറഞ്ഞ മഷിയേ വേണ്ടിയിരുന്നുളളൂ, വരകൾക്കായി. ഒന്നോ രണ്ടോ കഥാപാത്രങ്ങളും, ചെറു വാക്യങ്ങളും, അവ തമ്മിലുള്ള വിനിമയം നടക്കുന്ന സ്ഥലചിത്രീകരണവും. നിശിതമായിരുന്നു അവ. ദി ന്യൂയോർക്കറിലെ ഇപ്പോഴും പ്രസിദ്ധീകരിച്ചു വരുന്ന മൂർച്ചയുള്ള കാർട്ടൂണുകളുടെ ആസ്വാദകൻ എന്ന നിലയിൽ എനിക്കാ കാർട്ടൂണുകളെ അടുത്തു പരിചയമുള്ള പോലെ തോന്നി. ഓരോ കാർട്ടൂണും കണ്ടു. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നവ, ചൈനാ ബന്ധം ഇന്ത്യയിലെ കമ്മ്യൂണിറ്റ് പാർട്ടികളിൽ നടത്തിയ ആശയ തർക്കങ്ങൾ, ജനങ്ങളെ വഞ്ചിക്കുന്ന ഭരണകൂടം എന്നിവയെല്ലാം അവയിലുണ്ട്.

മറ്റേ റൂം വിജയൻ താമസിച്ചയിടമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'എൽ' ആകൃതിയിലുള്ള റൂമായിരുന്നുവത്. നേരാവണ്ണം ഒരു കട്ടിൽ പോലും ഇടാൻ കഴിയില്ല. രണ്ടാളുകൾക്ക് നടക്കാനുള്ള ഇടവഴി പോലുള്ള റൂം. അവിടെയിരുന്നാവണം, വിജയൻ തന്റെ കഥയുടെ രൂപം മേഞ്ഞനെടുത്തത്. അതിൽ നിറയെ പല കാലങ്ങളിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളായിരുന്നു. എല്ലാ ചിത്രങ്ങളിലും ചിന്തകളിൽ ലയിച്ചിരിക്കുന്ന വിജയനെ കാണാം. ദൃശ്യതയിലും അദൃശ്യതയിലും അദ്ദേഹം അങ്ങനെയായിരുന്നു. പുതുമകളിലേക്കുള്ള വഴികൾ വിജയൻ വെട്ടിയത്, എപ്പോഴും സ്വയം നവീകരിച്ചായിരുന്നു.

ആ ഉഷ്ണത്തിലും, ആ ഓടുവീട്ടിലിരിക്കാൻ നല്ല സുഖമുണ്ടായിരുന്നു. വീടിന്റെ ഓടുകളും, ചിതല് പിടിച്ച കഴുക്കോലുകളും മാറ്റിയിരുന്നുവെങ്കിലും അകാരത്തിലൊരു മാറ്റവും വരുത്തിയിട്ടില്ലെന്നു മജീദ്ക്ക പറഞ്ഞു. ഖസാക്കിലെ ഒരു ഇതിഹാസം പോലെ അദ്ദേഹം അതിനു കവലിരിക്കുന്നത് തുടർന്നു. ഞാൻ മറ്റിടങ്ങൾ കാണാനിറങ്ങി.

വയലിൽ നിന്ന് കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. വയൽവക്കിലെ സത്രസമാനമായ കൊച്ചു ഇരിപ്പിടത്തിലേക്ക് നടന്നു. കലാപരമായി തയ്യാറാക്കിയതായിരുന്നുവത്. തസ്രാക്കിന്റെ ത്രിതല ദൃശ്യം അവിടെയിരിക്കുമ്പോൾ കിട്ടുമായിരുന്നു. അകലെ കാണുന്ന ഹരിതമലകൾ ഇരുണ്ട നിറത്തിൽ എഴുന്നുനിൽകുന്നു. അവയ്ക്ക് മീതെ, നീലാകാശം തെളിഞ്ഞു, വിരിഞ്ഞു നിൽക്കുന്നു. നിഗൂഢതകൾ ഒളിച്ചിരിക്കുന്ന ചെതലി മല. അമ്മ മരിച്ചപ്പോൾ അപ്പുക്കിളി രാവും പകലും ഭേദമില്ലാതെ തുമ്പികളോട് കിന്നാരം പറഞ്ഞു, സ്വയം മറന്നു കറങ്ങി നടന്ന ഭൂമിക. കൊച്ചരുവികൾ. ഖസാക്കിനൊരു മാറ്റവും വന്നില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞു.

ആ നേരം ഖസാക്കിനെക്കുറിച്ചു ഏറെയെഴുതിയ സുഹൃത്ത്, സൗദിയിലെ മലയാളം ന്യൂസ് എഡിറ്റർ മുസാഫറിന്, ചില ഫോട്ടോകളും ദൃശ്യങ്ങളും അയച്ചു നൽകി. ഖസാക്കിനോടുള്ള പ്രിയം കാരണം, നോവലിലെ കുറേ ഭാഗങ്ങൾ അദ്ദേഹത്തിന് മനഃപാഠമാണ്. വിജയന്റെ ഭാഷയെക്കുറിച്ചു, അതിലെ സംഗീതാത്മകത്തെക്കുറിച്ചു, പ്രപഞ്ച വർണ്ണനകളിലെ അസാമാന്യ നവീനതയെക്കുറിച്ച്, അദ്ദേഹമപ്പോൾ സംസാരിച്ചു.

വിജയൻ സ്മാകത്തിലേക്ക് നടന്നു. ഒന്നാം നിലയിലാണ് പ്രദർശങ്ങൾ. വിജയൻറെ സമ്പൂർണ്ണ പുസ്തകങ്ങൾ, കത്തുകളുടെ കിട്ടാവുന്നത്രയും കയ്യെഴുത്തു പ്രതികൾ, ലേഖനങ്ങളുടെ എഴുത്തുപ്രതികൾ, ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശഃ പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയുടെ ഫോട്ടോകൾ, വിജയൻ വരച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നൂറിലേറെ കാർട്ടൂണുകൾ, എല്ലാം കൃത്യമായി അടയാളപ്പെടുത്തി സുഖമമായി കാണാനും വായിക്കാനും പറ്റുന്നവിധം സജ്ജീകരിച്ചിരിക്കുന്നു.

ആ കത്തുകളിലൂടെ പോയപ്പോൾ, ഓരോ പ്രശ്‌നത്തെയും വിജയൻ കണ്ടത്, 1960 മുതൽ 90 വരെയുള്ള കാലത്തെ ഒരു മലയാളി പത്രപ്രവർത്തകന്റെയോ, നോവലിസ്റ്റിന്റെയോ തത്വചിന്തകന്റെയോ കാഴ്ചയിലൂടെ മാത്രമായിരുന്നില്ലെന്നും; അവയിലെല്ലാം ആഗോളമായി ആ കാലത്ത് വികസിച്ച നവീനമായ സ്വയം പ്രകാശനങ്ങളുടെ പലമ പ്രഭാവത്തോടെ എഴുന്നുകാണുന്നുവെന്നും എനിക്ക് തോന്നി.

അഹന്ത എന്നും വിജയന് അന്യമായിരുന്നു. താൻ ചവിട്ടിക്കയറിയ വഴികളെക്കുറിച്ചും, അതിന്റെ വ്യതിരിക്തതയെക്കുറിച്ചും നിറഞ്ഞ ബോധ്യങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ, അതിനേക്കാൾ നിറവുള്ളതും നനവുള്ളതുമായ ലോകങ്ങളെക്കുറിച്ചു അദ്ദേഹം നിരന്തരം ആലോചിച്ചു. തനിക്കു വന്ന കത്തുകൾക്ക്, തീർച്ചയുള്ള മറുപടികൾ നൽകുന്നതിന് പകരം സന്ദേഹങ്ങൾ ഉന്നയിക്കുന്ന ആശയങ്ങൾ മറുപടിയായി നൽകി. ഉപദേശം നൽകാൻ താനാളേയല്ല എന്ന ബോധ്യം അദ്ദേഹത്തിൽ കാണാമായിരുന്നു.

അവിടെ പ്രദർശിപ്പിച്ച ഒരു കത്തിലെ വിജയൻറെ വാചകങ്ങൾ നോക്കൂ. മലയാള നിരൂപകൻ വി.സി ശ്രീജന് എഴുതിയ ഒരു മറുപടിക്കത്ത്: "വളരെക്കാലമായി എന്നെ അലട്ടിയിരുന്ന ഒരു കാര്യത്തിലേക്കാണ് ശ്രീജൻ എന്റെ ശ്രദ്ധയെ വീണ്ടും തിരിച്ചുവിട്ടത്. എന്റെ വ്യക്തിപരമായ അനുഭവം ഞാൻ പറയട്ടെ. ഒരെഴുത്തുകാരനാവാൻ ഒട്ടും തന്നെ തയ്യാറെടുപ്പില്ലാതെ രംഗത്തു വന്ന ഒരാളാണ് ഞാൻ. ഭീകരമായ നിന്ദയും നിഷേധവും എനിക്ക് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് ഇതുവരെ അതിന്റെ 'സോഷ്യോളജി' മനസ്സിലായിട്ടില്ല. ഒരു എഴുത്തുകാരനാവുക, മറ്റെഴുത്തുകാരുമായി ബദ്ധപ്പെടുക- സുഖപ്രദമായ അനുഭവമാകേണ്ടാതായിരുന്നു ഇത്." സന്ദേഹിയായ വിജയൻറെ നിത്യ സന്ദേഹങ്ങൾ. അവ പക്ഷേ, പലരുടെയും തീർച്ചകളെക്കാൾ തെളിച്ചമുള്ളവയായിരുന്നു.

അവിടെനിന്നിറങ്ങി, അറബിക്കുളത്തിലേക്ക് നടന്നു. തസ്രാക്ക് മഹല്ല് ജുമുഅത്ത് പള്ളിയുടെ അരികത്തായിരുന്നു കുളമെങ്കിലും, അങ്ങോട്ടുള്ള വഴി സ്മാരകത്തിൽ നിന്ന് വെട്ടി, വയൽ വാക്കിലൂടെ നടന്നാൽ എത്തുന്ന വിധത്തിലായിരുന്നു. "അറബിക്കുളത്തിലെ പായലു നിറഞ്ഞ കറുത്ത വെള്ളം ഇളകി'യെന്നു പറയുന്നുണ്ട് ഖസാക്കില്. ഇപ്പോഴും പായൽ നിറഞ്ഞുകിടക്കുന്നു അറബിക്കുളം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തസ്രാക്കിന്റെ പൊലിമ ആ വെള്ളത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഇപ്പോഴാരും ഉപയോഗിക്കാത്ത കുളമാണ് അതെന്നു നോട്ടത്തിൽ തോന്നി.

മധ്യാഹ്‌നം പിന്നിട്ടിരുന്നു. തസ്രാക്കിലെ വഴികളിലൂടെ ഞാൻ നടന്നു. ആ നടത്തം അവസാനിക്കാതിരുന്നെങ്കിൽ എന്നാശിച്ചു.
ഖസാക്ക് എന്റെയുള്ളിൽ ഉയർത്തിയ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുള്ള ശ്രമങ്ങളിലായിരുന്നു അപ്പോൾ. ഒന്ന്, തസ്രാക്കിലെ കഥാപാത്രങ്ങൾ എങ്ങനെയാണു വിജയനെ സ്വാധീനിച്ചത്? രണ്ട്, അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടികൾ വാസ്തവത്തെക്കാളേറെ, വിജയൻറെ ഭാവനകളും ആധികളും അന്തഃസങ്കര്ഷങ്ങളും സന്ദേഹങ്ങളും എല്ലാം ഉൾക്കൊള്ളിച്ച വേറെത്തന്നെ മറ്റൊരു സൃഷ്ടിയായിരുന്നോ? പിന്നീടുള്ള തസ്രാക്കിന്റെ വായനകളിൽ ആ ചോദ്യങ്ങൾക്ക് ഏതാണ്ട് ഉത്തരം കണ്ടെത്താന് ആയിട്ടുണ്ട്.

ഒരു നിമിത്തം പോലെയാണ് തസ്രാക്കിൽ വന്നെതെങ്കിലും, താനൊരു നിയോഗം പോലെ എത്തിച്ചേരുമായിരുന്ന ഇടമായിരുന്നുവതെന്നു എല്ലാ കാലത്തും വിജയൻ ഓർക്കുന്നുണ്ട്. 'ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ' അത് തെളിച്ചു പറയുന്നുണ്ട്. തസ്രാക്ക് അതിനാൽ വിജയനെ ഏറെ സ്വാധീനിച്ചു. കോഴിക്കോട്ടെ കോളേജിലെ അധ്യാപക ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമുള്ള കാലത്താണ് ആ വരവ്. വിജയൻറെ ചില കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്താണ് തന്റെ നിയോഗം എന്ന് ഒട്ടും വ്യക്തായില്ലാതെ, മുൻ താത്പര്യങ്ങളോ ചോദനകളോ ഇല്ലാതെ അവിടെയെത്തിയപ്പോൾ, ആ ഗ്രാമം അദ്ദേഹത്തിൽ, ആദ്യമായി പുതുമഴ കൊള്ളുന്ന പോലെ ഉർവരത പ്രധാനം ചെയ്യുന്ന കുറെ ആശയങ്ങൾ നിറച്ചു. ഒട്ടും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മനുഷ്യർ, മുസ്ലിംകളും ഹിന്ദുക്കളും കൂടിക്കലർന്നു ജീവിക്കുന്ന മണ്ണ്, കഥകളും ഉപകഥകളും കൊണ്ട് ഉള്ളു വണ്ണമുള്ള ശുദ്ധിയുള്ള മനുഷ്യർ, അതിനെല്ലാം മീതെ, പച്ചപ്പിന്റെ ഊഷ്മളതയുള്ള, പ്രകൃതിയുടെ ബലമുള്ള പിടുത്തമുള്ള കാന്തിയുള്ള മണ്ണ്, അങ്ങനെ കുറേ ചേരുവകൾ അദ്ദേഹത്തെ ഏറെ ആകർഷിച്ചു.

ആ ഉന്മാദ ഭൂമിയിലേക്കാണ്, വിജയൻറെ ഉള്ളിൽ കുറേക്കാലയമായി നിറഞ്ഞു നിന്നിരുന്ന നിരവധി ആധികളും, സന്ദേഹങ്ങളും, കാമനകളും എല്ലാമുള്ള മനുഷ്യരെ നിറയ്ക്കുന്നത്. തസ്രാക്കിലെ മനുഷ്യരെയെല്ലാം, നോവലിന് വേണ്ടി പലതരം ഭാവനകൾ നൽകി താനിച്ഛിച്ച പോലെ മാറ്റുന്നുണ്ട് അദ്ദേഹം. ആ മാറ്റൽ, അവരെ നോവിച്ചിട്ടുണ്ടോ എന്ന ആധിയും അദ്ദേഹത്തിൽ ഉണ്ടായിരുന്നു.

നോവലിലെ കാലിയാർ എന്ന സിദ്ധൻ കുറേക്കാലം കഴിഞ്ഞു വിജയനെ വീണ്ടും കണ്ടുമുട്ടുന്നുണ്ട്. അപ്പോഴേക്ക്, നോവൽ വളരെ പ്രശസ്തമായിരുന്നു. കാലിയാരുടെ യഥാർത്ഥ പ്രതിച്ഛായക്കപ്പുറം കുറെയേറെ മോശമെന്ന് പറയാവുന്ന ചിത്രീകരണം കൂടി താൻ നടത്തിയിട്ടുണ്ടല്ലോ എന്ന് ശങ്കിക്കുന്നുണ്ട് വിജയൻ. അതദ്ദേഹത്തോടു സംസാരിച്ചപ്പോഴും, ദുർമുഖം കാട്ടാതെ ഒരു അനുഗ്രഹ വചസ്സായി നിന്നുവെന്നു വിജയൻ പറയുന്നുണ്ട്.

നോവലിലെ മൈമൂനയെന്ന കഥാപാത്രം, പൂർണ്ണമായും തന്റെ സൃഷ്ടിയായിരുന്നുവെന്നും, അങ്ങനെയൊരാൾ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. നോവലിൽ അർബുദം ബാധിച്ചു മരിക്കുന്ന ആള്ളാപ്പിച്ചാ മൊല്ലാക്ക, കാലമേറെ ക്കഴിഞ്ഞു മരിക്കുന്നതും അർബുദ ബാധ കാരണമായിരുന്നു.

യാത്രകൾ പലപ്പോഴും സംഭവിക്കാറുള്ളത് പെട്ടെന്നുള്ള പുറപ്പെട്ടുപോകലുകളായാണ്. 2022 സെപ്തംബർ 30. ഒരു വെള്ളി പ്രഭാതം. തൃശൂരിൽ ...
05/08/2026

യാത്രകൾ പലപ്പോഴും സംഭവിക്കാറുള്ളത് പെട്ടെന്നുള്ള പുറപ്പെട്ടുപോകലുകളായാണ്. 2022 സെപ്തംബർ 30. ഒരു വെള്ളി പ്രഭാതം. തൃശൂരിൽ നിന്ന് നാട്ടിലേക്കുള്ള വഴിയേ, ഷൊർണൂരിൽ തീവണ്ടി കാത്തിരിക്കുമ്പോൾ, പെട്ടെന്ന് മനസ്സിലേക്ക് വന്ന ചിന്ത ഒ.വി വിജയൻറെ മോഹനഭൂമിക തസ്രാക്ക് ഒന്ന് കണ്ടാലോ എന്നതായിരുന്നു. പത്തു വർഷത്തോളമായി മനസ്സിലുണ്ട് ആ യാത്ര. എന്തോ, പോകാനായില്ല. നല്ല തെളിച്ചമുള്ള ഒരു പ്രഭാതമായിരുന്നുവത്. പിന്നെ, അമാന്തിച്ചില്ല. റെയിൽവേ സ്റ്റഷനിൽനിന്നിറങ്ങി ഒറ്റപ്പാലത്തേക്ക് ബസ് കയറി. അവിടെ നിന്ന് പാലക്കാട്ടേക്കും. തസ്രാക്കിലേക്കുള്ള ബസ്സുകൾ അന്വേഷിച്ചു നഗരത്തിൽ അൽപം കറങ്ങി. ആ ഭൂമിക പരിചയമുള്ള ഒരാൾ കൊല്ലങ്കോട് ബസ് കാണിച്ചു തന്നു. പുറപ്പെടാൻ അല്പം സമയമുണ്ടായിരുന്നു. ഓർമ രണ്ടു പതിറ്റാണ്ട് പിന്നിലേക്കു സഞ്ചരിച്ചു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഓ ഒ.വി വിജയൻറെ 'ഖസാക്കിന്റെ ഇതിഹാസം' ആദ്യം വായിക്കുന്നത്. ആ വായനക്കിരുന്ന സന്ധ്യ മനസ്സിലേക്കെത്തി. നോവലുകളും കഥകളും ആ കാലത്ത് വായിക്കുന്നത് രസത്തിനാണ്. അവയുടെ പ്രമേയപരമായ ആഴങ്ങളെക്കുറിച്ചോ, ഭാഷാപരമായ വ്യ‌തിരിക്തതകളെകുറിച്ചോ ഒന്നും ആലോചിക്കാനുള്ള പ്രായമായിട്ടില്ല. ആ തരത്തിലുള്ള ഒരു ഒഴുക്കൻ വായനക്ക് വേണ്ടിയാണ് ആരോ നിർദേശിച്ചുതന്ന ഖസാക്ക് കയ്യിലെടുത്തത്. ആ വായനാനുഭവം ചെറിയ നടുക്കങ്ങൾ ഉള്ളിലുണ്ടാക്കി. നേരത്തെ വായിച്ചുശീലിച്ച, ബഷീറിന്റേയോ കേശവ് ദേവിന്റെയോ കാരൂരിന്റേയോ കമലാസുരയ്യയുടെയോ പുസ്തകപ്രമേയങ്ങളെപ്പോലെയല്ല ഇതെന്ന് കുറച്ചു പേജുകൾ നീങ്ങിയപ്പോഴേ തോന്നിയിരുന്നു. പല വാക്കുകളും മനസ്സിലാകുന്നുണ്ടായിരുന്നുമില്ല. എന്നാൽ വിവരണാതീതമായ ഒരു വശീകരണശേഷി പ്രമേയത്തിലുണ്ടായ കാരണം ഖസാക്ക് രണ്ടുമൂന്നു ദിവസങ്ങൾക്കകം വായിച്ചുതീർത്തു. പിന്നീട് കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നോവൽ വായന മനസ്സിൽ നിന്ന് മാഞ്ഞുപോയി. പ്ലസ്‌ടു കാലത്ത് വീണ്ടും വായിച്ചു. ആ വായന നൽകിയ അനുഭവം അതീന്ദ്രിയമായിരുന്നു. അഞ്ചു വർഷം കഴിഞ്ഞു പിന്നെയും വായിച്ചു. മായികമായ ഭാഷയുടെ ഒഴുക്കിൽ, പദാവലികളുടെ അസാമാന്യമായ ചേരുവകളിൽ വിസ്മയം പൂണ്ടു. രണ്ടു വർഷം മുമ്പ്, വീണ്ടും വായിച്ചു. എത്രമേല് വായിച്ചാലും, പുതുമകളിലേക്ക് കൊണ്ടുപോകുന്ന ഖസാക്ക്.

പാലക്കാട് നിന്ന് പന്ത്രണ്ടു കിലോമീറ്ററാണ് തസ്രാക്കിലേക്കുള്ള ദൂരം. നഗരം പിന്നിടുന്നതോടുകൂടി പ്രകൃതിയുടെ ദൃശ്യം കൂടുതൽ കാന്തിനിറഞ്ഞതാകുന്നു. ചെറുവയലുകളുടെ കാഴ്ചകൾ അങ്ങിങ്ങായി കടന്നുവരുന്നു. നെൽ കൃഷിയുണ്ട് പലയിടങ്ങളിലും. കുട്ടിക്കാലത്തെ നാടിനെ ഓർമിപ്പിക്കുന്നു. കാൽ മണിക്കൂറ് കഴിഞ്ഞു, തസ്രാക്കിലേക്കു ബസ്സിറങ്ങുന്ന കൂമന്കാവിലെത്തി. കനാൽ നഗരമെന്നാണ് ഇപ്പോൾ അവിടെ അറിയപ്പെടുന്നത്. ബസ്സിറങ്ങുമ്പോഴേ കാണാം, വിജയന്റെ പ്രതിമയും തസ്രാക്കിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമുള്ള ഗേറ്റ്. നോവലിലെ 'കൂമൻകാവ്' തന്നെ. പലവട്ടം വായിച്ച നോവലിലെ ആദ്യ വരികൾ മനസ്സിലേക്കെത്തി.

“കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ.
ആളുകൾ ബസ്സിറങ്ങി പിരിഞ്ഞുപോകാൻ തുടങ്ങി. അവിടം ബസ്സുറൂട്ടിന്‍റെ അവസാനമാണ്.”

ഇവിടെത്തന്നെയാവണം രവി ബസ്സിറങ്ങിയത്. ഒരു ചായക്കട മാത്രമുള്ള കൊച്ചു ഗ്രമീണ പ്രദേശം. വെറുംവയറ്റിലായിരുന്നു യാത്രയെന്നതിനാൽ, ദാഹവും വിശപ്പുമായി വയറ് പൊരിയുന്നു. കൂമന്കാവിലെ ഏറുമാടപ്പീടികയിൽ നിന്ന് സർബത്ത് കുടിച്ചാണ് രവി നടത്തം തുടങ്ങിയത്. ഈ പീടികയിൽ ഇപ്പോൾ സർബ്ബത്ത് മാത്രമല്ല. പത്തിലേറെ ഇനങ്ങളിലുള്ള എണ്ണക്കടികൾ. ബിസ്‌ക്കറ്റുകൾ, ലെയ്സ് പാക്കറ്റുകൾ.. തെക്കുനിന്ന് കാറ്റടിക്കുന്നുണ്ടായിരുന്നു. ചൂടിലും അതേക്കുമ്പോൾ ശരീരത്തിൽ കുളിരു പരന്നു. ദാഹശമനത്തിനുത്തമം നന്നാരി സർബത്താണല്ലോ. അതൊരണം പറഞ്ഞു.

സൗഹൃദ ഭാവമുള്ള പീടികക്കാരൻ. മുപ്പതു വർഷത്തോളമായി ഈ കട അദ്ദേഹം നടത്താൻ തുടങ്ങിയിട്ട്. അന്നുമുതൽ കണ്ടുതുടങ്ങിയതാണ്, ഖസാക്ക് തേടിയെത്തുന്ന മനുഷ്യരെ. എല്ലാവരുടെയും കണ്ണിൽ ഒരു മോഹന ഭൂമികയിൽ എത്തിയ പ്രതീതിയാണ്. ദാഹമില്ലെങ്കിലും അവിടെ നിന്ന് ചായയോ സർബത്തോ കുടിക്കാത്തവർ വിരളം. നാട്ടിൽ നിന്ന് കുടിക്കുന്ന സർബത്ത് പോലെയായിരുന്നില്ല. വലിയൊരു നാരങ്ങയുടെ മുക്കാൽ ഭാഗവും പിഴിഞ്ഞെടുത്ത്, ക്ലസ്സിന്റെ പകുതിയോളം നന്നാരിയൊഴിച്ചുള്ള പാനീയം. നല്ല രുചിയുണ്ടായിരുന്നു. ശീതപ്പാനീയം ഉള്ളിലേക്ക് ചെന്നതോടെ ഉത്സാഹം കൂടി.

തസ്രാക്കിലേക്ക്എത്രയുണ്ട് ദൂരമെന്നു അന്വേഷിച്ചു. ഈ റോഡ് നേരെ മുന്നൂറു മീറ്റർ നടന്നു വലത്തോട്ടു തിരിഞ്ഞു നടന്നാൽ മതി. കഷ്ടി ഒന്നര കി.മീറ്റർ. ഓട്ടോറിക്ഷയുണ്ടായിരുന്നു സ്ഥലത്ത്. നടക്കാമെന്നു വെച്ചു. വിജയൻ നടന്ന വഴി. രവി നടന്ന വഴി. അപ്പുക്കിളി നടന്ന വഴി. നടന്നുതുടങ്ങിയപ്പോഴറിഞ്ഞു, ആ തീരുമാനം ഏറെ നന്നായെന്ന്. കല്പക വൃക്ഷങ്ങൾ കണ്ടു തുടങ്ങി. പ്രവിശാലമായ വയൽ. കാറ്റ് അലക്ഷ്യമായി അടിക്കുന്നു. ഉഷ്ണകാലമായിട്ടും, അതിനു ദേഹത്തെ സുഖകരമാക്കുന്ന ശീതളിമയുണ്ടായിരുന്നു.

തസാക്കിലേക്കു അടുക്കുംതോറും വിജയൻ വിവരിച്ച മാതിരി ഒരു മായിക ഭൂമി തന്നെയാണ് അതെന്ന് അനുഭവപ്പെടുന്നു. റോഡിനിരുവശത്തും പലതരം പൂക്കളുള്ള ചെടികൾ. അവയെ വട്ടമിട്ടു പറക്കുന്ന തുമ്പികൾ. വയലുകളോട് ചേർന്നു ചെറുകുളങ്ങൾ. നീർച്ചാലുകൾ. ജലജീവികളുടെ ശബ്ദം. പക്ഷികളുടെ സംസാര ശബ്ദം. പ്രകൃതിയുടെ ശബ്ദം, അപസ്വരങ്ങളില്ലാതെ കേട്ടുതുടങ്ങി. റോഡിനിരുവശത്തും കോൺക്രീറ്റ് സൗധങ്ങളുടെ ആധിക്യമില്ല. കൊച്ചു പുരകൾ. മിക്കവയും ഓടിട്ടവ. അവയ്ക്ക് മുന്നിൽ നിന്ന് സ്ത്രീകളുടെയും കുട്ടികളെയും ഒച്ച കേട്ടു. ആ സംസാരം, ഖസാക്കിന്റെ ഇതിഹാസത്തിൽ വിവരിക്കുന്ന, മലയാളവും തമിഴും കലർന്ന അതീവ താളമുള്ളതായിരുന്നു. ഒട്ടുമേ, മാറിയിട്ടില്ലാത്ത സംസാര ഭാഷ. അതേ, തസ്രാക്ക് മാറിയിട്ടില്ല.

ആദ്യമായി ഈ ഗ്രാമത്തിൽ എത്തിയതിനെക്കുറിച്ചു 'ഇതിഹാസത്തിന്റെ ഇതിഹാസ'ത്തിൽ വിജയൻ വിവരിക്കുന്നുണ്ട്. സഹോദരി ഇവിടെയുള്ള ഏകാധ്യാപക സ്‌കൂളിലെ അധ്യാപികയായിരുന്നു. ജന്മനാടായ മങ്കരയിൽ നിന്ന് സഹോദരിയെത്തേടി ഇടയ്ക്ക് വിജയൻ എത്തുമായിരുന്നു. ആ വരവുകൾ, തസ്രാക്കിനെ ഒരു മോഹഭൂമികയാക്കി അദ്ദേഹത്തിന്റെ ഉള്ളിൽ മാറ്റി. 'എന്തായിരുന്നു പേര്' എന്ന ഒ.വി ഉഷയുടെ വിജയനെക്കുറിച്ചുള്ള ഓർമപുസ്തകത്തിലും ഇക്കാര്യങ്ങൾ പങ്കുവെക്കുന്നു.

യാത്രകൾ, ചെറുതോ വലുതോ ആവട്ടെ, ഒരെഴുത്തുകാരനെ അസാധാരണമാം വിധം സ്വാധീനിക്കും. പല എഴുത്തുകാരും യാത്രകളിലൂടെ പ്രമേയം കണ്ടെത്തിയിരുന്നുവരായിരുന്നുവല്ലോ. 'ഏണസ്റ്റ് ഹെമിങ്‌വേ ഓൺ റൈറ്റിങ്' എന്ന ലാറി ഫിലിപ്സ് എഡിറ്റ് ചെയ്ത പുസ്തകത്തിൽ, തന്റെ രചനകളിൽ പുറപ്പെട്ടു പോകലുകൾ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചു ഹെമിങ്‌വേ പറയുന്ന കാര്യങ്ങൾ ചേർത്തിട്ടുണ്ട്. അറുപതു വർഷം മുമ്പുള്ള തസ്രാക്ക്, ഇന്നും കാര്യമായി മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്ന പോലെ തോന്നി.

നടത്തം മുന്നോട്ട് പോകുംതോറും, ഉള്ളിൽ ആനന്ദം പെരുത്തു. വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന ഒരിടത്തിലേക്ക്, ഒരു പ്രഭാതത്തിൽ മുന്നൊരുക്കങ്ങളില്ലാതെ വരുന്നതിന്റെ ഹർഷം വേറെയാണല്ലോ. അകലെ, തസ്രാക്ക് തെളിഞ്ഞു. ആദ്യം സ്മാരകം. അതുകഴിഞ്ഞു അമ്പത് മീറ്ററപ്പുറം അള്ളാപ്പിച്ച മൊല്ലാക്കയുടെ പള്ളി. പള്ളിയോടു ചേർന്ന്, രവി പഠിപ്പിച്ച വിദ്യാലയം.

പതിനൊന്നു മണി കഴിഞ്ഞതിനാൽ നേരെ പോയത് പള്ളിയിലേക്കാണ്. പഴയ പള്ളി പൊളിച്ചു കോൺക്രീറ്റ് ആക്കിയിട്ടുണ്ട്. ഓർമയുടെ നേർത്ത അടരുകൾ പോലും ബാക്കി വെക്കാതെ പൊളിച്ചുമാറ്റി, നവമാതൃകയിൽ പണിതിരിക്കുന്നു. അതൽപം നിരാശയുണ്ടാക്കി. കേരളീയ മാതൃകയിൽ പണിത അനേകം പള്ളികൾ, പൊളിച്ചു പണിയുമ്പോൾ, പാരമ്പര്യ മാതൃകൾ പൂർണ്ണമായും എടുത്തുകളയുന്ന രീതി വ്യാപകമായിട്ടുണ്ട്. പള്ളിക്കരികിൽ അറബിക്കുളം വെള്ളം നിറഞ്ഞു പതിറ്റാണ്ടുകളുടെ പൈതൃകം പേറി കിടക്കുന്നു. ജുമുഅഃക്കായി വിശ്വാസികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അംഗശുദ്ധിവരുത്തി ഉള്ളിലേക്ക് കടന്നു.

പള്ളിയുടെ ചുവരിലെ ബോർഡിലെ വാചകങ്ങൾ വായിച്ചു. "സുന്നത്ത് ജമാഅത്തിന്റെ ആശയ ആദര്ശങ്ങള്ക്ക് എദിരായ പ്രവർത്തനങ്ങളോ സംഗമങ്ങളോ പള്ളിയിലോ പരിസരത്തോ പാടുള്ളതല്ല". ആ വാചകങ്ങൾ, വായനാ ഓർമയിലേക്ക് കൊണ്ടുപോയി. ബോർഡിലെ 'എദിരായ' എന്ന വാമൊഴിക്കൊത്ത് വരമൊഴിയും എഴുതുന്ന രീതിയാണല്ലോ ഖസാക്കിലെ സംഭാഷണങ്ങൾ വിവരിക്കുമ്പോൾ വിജയൻ ചേർത്തത്.

പള്ളിക്കുള്ളിൽ കടന്നു നിസ്കരിച്ചു. നേരത്തേയെത്തിയ വിശ്വാസികൾ ഖുർആൻ പാരായണം ചെയ്യുന്നു. വല്ലാത്തൊരു ശാന്തത അതിനുള്ളിൽ അനുഭവപ്പെട്ടു. അള്ളാപ്പിച്ച മൊല്ലാക്ക പതിറ്റാണ്ടുകൾ സേവനം ചെയ്തത് ഇവിടെയാണ്. അദ്ദേഹം പകർന്നുനൽകിയ സന്ദേശങ്ങൾ, തലമുറകൾ ഊറ്റത്തോടെ കൊണ്ടുനടക്കുന്നു. ആധുനിക സംസ്കാരത്തിന്റെ ഭിന്നഭാവങ്ങൾ, പതിയെ മാത്രം ആവേശിക്കപ്പെടുന്ന ഗ്രാമത്തിൽ, എല്ലാറ്റിനും പഴമയുടെ ചന്തമുണ്ടായിരുന്നു.

പള്ളിയാഴ്ചയിലെ സന്ദേശ പ്രഭാഷണത്തിനായി ഇമാം എഴുന്നേറ്റുനിന്നു. ആ സംസാരം 'ഖസാക്കിന്റെ ഇതിഹാസം' പലതവണ വായിച്ച ഓർമകളിലേക്ക് കൊണ്ടുപോയി. ഭാഷയിൽ മലയാളത്തിന് പുറമെ തമിഴ് മൊഴികളുടെ പ്രസരം. ഉച്ചാരണമാകട്ടെ, പ്രാദേശികത വളരെ കലർന്നതും. പഴയ മുസ്‌ലിം ഉപദേശ പ്രഭാഷണ ശൈലിയിലായിരുന്നുവത്. അറബിയിലുള്ള ഖുതുബയും (വെള്ളി നിസ്കാരത്തിന്റെ മുമ്പ് നടക്കുന്ന ഭക്തി സന്ദേശം) നിസ്കാരവും കഴിഞ്ഞു. ആളുകൾ പുറത്തേക്കിറങ്ങിയപ്പോൾ, ഞാനും ഇറങ്ങി. ചില കാരണവന്മാർ നേരത്തെത്തന്നെ എന്നെ ശ്രദ്ധിച്ചിരുന്നു. ആ ഉൾഗ്രാമപള്ളിയിൽ, പുതിയതായി ആരെത്തിയാലും തിരിച്ചറിയാവുന്നതാര് പരിചയം നാട്ടുകാർക്ക് കാണുക സ്വാഭാവികമാണല്ലോ.

പേരും ദേശവും പറഞ്ഞു. തസ്രാക്ക് കാണാനെത്തിയതാണ്, ഒ.വി വിജയൻറെ എന്ന് പറഞ്ഞപ്പോൾ അധികം ആനന്ദമൊന്നും അവരിൽ കണ്ടില്ല. അള്ളാപ്പിച്ച മൊല്ലാക്കയെക്കുറിച്ചു ചോദിച്ചപ്പോൾ അവരുടെ മുഖം പ്രസന്നമായി. ആ ഗ്രാമത്തിലെ എല്ലാവരുടെയും ഗുരുവായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു. എഴുപത് വയസ്സ് തോന്നിക്കുന്നൊരാൾ പറഞ്ഞു. തന്നെ മൊല്ലാക്ക നേരിട്ട് പഠിപ്പിച്ചിട്ടുണ്ടെന്ന്. ഖുർആൻ പഠിപ്പിക്കാൻ ഉഷാറായിരുന്നുവെത്രെ അദ്ദേഹം. ഒന്നുരണ്ടു പേര്, ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചു. അപ്പോഴേക്ക് പള്ളിയിലെ ഇമാം വന്നുചേർന്നു. ഭക്ഷണം അവരുടെ കൂടെയാക്കാമെന്നു പറഞ്ഞു. സലാം പറഞ്ഞു, എല്ലാവരും പിരിഞ്ഞുപോയി.

ഇമാമിനൊപ്പം റൂമിൽ പോയി. അദ്ദേഹത്തിന് നല്ല പണിയുണ്ടായിരുന്നുവെന്ന്. എന്നിട്ടും, എന്നോട് തസ്രാക്കിനെപ്പറ്റി കുറെയേറെ സംസാരിച്ചു. ഏറെയും മുസ്ലിംകളാണ് ഇവിടെ. കൂലിപ്പണിയും കൃഷിപ്പണിയും ഒക്കെയായി കൂടുന്നവർ. ഗള്ഫിലേക്കൊക്കെ പോയവർ വളരെ കുറച്ചേയുള്ളൂ. നാട്ടുകാർക്ക് അള്ളാപ്പിച്ച മൊല്ലാക്ക ഏറെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ശക്തമാക്കിയ മതമൈത്രി കാരണം, എന്നും എല്ലാ സമുദായങ്ങളും തമ്മിൽ വളരെ സൗഹൃദത്തിലാണ്.

എന്നാൽ, നോവലിനെക്കുറിച്ചു നാട്ടുകാർക്ക് എല്ലാവര്ക്കും നല്ല അഭിപ്രായമല്ല. അതിന്റെ കാരണം എന്താണ് എന്ന് പറയാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. അള്ളാപ്പിച്ച മൊല്ലാക്കയെക്കുറിച്ചുള്ള വര്ണനകളിലെ പ്രശനങ്ങളാണോ അതല്ല മറ്റെന്തെങ്കിലും ആണോയെന്നും. അതുകാരണമാണ് ഖസാക്കിനെകുറിച്ച് ചോദിച്ചച്ചപ്പോൾ അധികമൊന്നും പള്ളിയിലെത്തിയ കാരണവന്മാർ സംസാരിക്കാതിരുന്നതെന്നു എന്നോട് പറഞ്ഞു. അഞ്ച് വർഷമായി അവിടെ സേവനം ചെയ്യുന്ന ഇമാമിന് നാട്ടുകാരെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു.

ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു. ഓരോ വീട്ടിൽ നിന്നും ഓരോ ദിനം ഭക്ഷണം എന്ന നിലയിലായിരുന്നു അവിടെ. ആ ഉച്ചയൂണിനു അപാര സ്വാദായിരുന്നു. തേങ്ങയരച്ചു ചേർത്ത മീൻകറിയും മീൻ പൊരിച്ചതും, തസ്രാക്കിൽ തന്നെ വിളഞ്ഞ പയറുപ്പേറിയും. മദ്രസയിലാണ് ഉണ്ണാനിരുന്നത്. അതായിരുന്നു, നോവലിൽ വിവരിക്കുന്ന ഏകാംഗ വിദ്യാലയം എന്ന് അദ്ദേഹം പറഞ്ഞു. രവിയെക്കുറിച്ചോർത്തു. ഖാലിയാരെകുറിച്ചോർത്തു. ഭക്ഷണം കഴിഞ്ഞു ഇമാമിനോട് യാത്ര പറഞ്ഞു, ഞാൻ വിജയൻ സ്മാരകത്തിലേക്ക് നടന്നു.

എന്താണ് ഭാഷയെയും സാഹിത്യത്തെയും കുറിച്ച് എസ്‌റ പൗണ്ടിന് പറയാനുള്ളത് എന്ന്, ഒരു നൂറ്റാണ്ടായി സാഹിത്യത്തിൽ താത്പര്യമുള്ളവർ...
04/08/2026

എന്താണ് ഭാഷയെയും സാഹിത്യത്തെയും കുറിച്ച് എസ്‌റ പൗണ്ടിന് പറയാനുള്ളത് എന്ന്, ഒരു നൂറ്റാണ്ടായി സാഹിത്യത്തിൽ താത്പര്യമുള്ളവർ ഏറെ കൗതുകത്തോടെ ശ്രദ്ധിച്ചുവരുന്നു. കവിതയുടെയും ഭാഷയുടെയും സൗന്ദര്യതലങ്ങളെ ഇംഗ്ലീഷിൽ പൗണ്ട് നിരീക്ഷിച്ചത്ര ആഴത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു എഴുത്തുകാരനും നിരീക്ഷിച്ചു കാണില്ല.

കവിതയെ സംബന്ധിച്ചു ഒരിക്കലും ഡിഗ്രി പഠനം പോലും പൂത്തിയാക്കിയിട്ടില്ല അദ്ദേഹം. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ സാഹിത്യവിമർശനത്തിൽ അദ്ദേഹം തോറ്റുപോകുന്നു. പഠനം അവിടെ അവസാനിക്കുന്നു. പിന്നീട് പൗണ്ട് മാറുന്നത്, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലികളായ കവികളിലും നോവലിസ്റ്റുകളിലും ഒരാളായാണ്.

പൗണ്ടിന്റെ പ്രശസ്തമായ ചില നിരീക്ഷണങ്ങൾ നോക്കാം. "കലയുടെ ചരിത്രം, ഗംഭീരമായ വർക്കുകളുടെ ചരിത്രമാണ്. പരാജയങ്ങളുടെയോ, ഗുണമേന്മയില്ലാത്ത സൃഷ്ടികളുടെയോ അല്ല." "ഒരു വിമശകന്റെ ഉത്തരവാദിത്തം, ഇതിനെയും അതിനെയും കുറച്ചു വലിയ പുസ്തകങ്ങൾ എഴുത്തലല്ല. മറിച്ചു, വിസ്മൃതമായ ഗംഭീര കാര്യങ്ങൾ പുറത്തുകൊണ്ടുവരലാണ്".

ഭാഷ, വായന, കവിത, സാഹിത്യത്തിന്റെ തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന എസ്‌റ പൗണ്ടിന്റെ പുസ്തകമാണ് 'എ.ബി.സി ഓഫ് റീഡിങ്. ഇംഗ്ലീഷിലെ എഴുത്തിന്റെ ശൈലി എങ്ങനെയാവണം എന്ന് സംഗ്രഹിച്ചു വിശദീകരിക്കുന്ന ഇ.ബി വൈറ്റിന്റെ പുസ്തകമായ ദി 'എലെമെന്റ്സ് ഓഫ് സ്റ്റൈൽ' പോലെ ആഴത്തിൽ വായിക്കേണ്ട പുസ്തകം. നേരത്തെ വിവരിച്ച വിമർശന നിരീക്ഷണങ്ങൾ, അദ്ദേഹത്തിന് തടിച്ച പുസ്തകങ്ങൾ എഴുതാനുള്ള വഴിയേ ആയിരുന്നില്ല. മൗലികമായ ആലോചനകൾ, ആവശ്യമായ അളവിൽ മാത്രം രേഖപ്പെടുത്തി വെക്കാനുള്ളതായിരുന്നു.

എന്താണ് കവിതയെ പഠിക്കാനുള്ള പ്രബലമായ വഴിയെന്ന് വിശദീകരിക്കുയാണ് ആദ്യ അധ്യായത്തിൽ പൗണ്ട്. സമകാലിക ബയോളജിസ്റ്റുകൾ സ്വീകരിക്കുന്ന, നേരിട്ടുള്ള നിരീക്ഷണങ്ങൾ വഴി കവിതയെ പഠിക്കുന്ന രീതിയാണ് നല്ലത്. സ്വിസ്സ് സുവോളജിസ്റ്റായിരുന്ന ലൂയിസ് അഗസ്സിസ് ഒരു പി.ജി വിദ്യാർത്ഥിയെ സയൻസ് പഠിപ്പിക്കുന്ന രൂപം അദ്ദേഹം വിശദീകരിക്കുന്നു. ഒരു മീനിനെക്കുറിച്ചു വിശദീകരിക്കാൻ അദ്ദേഹം ആ വിദ്യാർത്ഥിയോട് ആവശ്യപ്പെടുന്നു. അവൻ അതിന്റെ ശാസ്ത്രീയ നാമം ഉച്ചരിക്കുന്നു. കൂടുതൽ വിവരണം അദ്ദേഹം ആവശ്യപ്പെടുന്നു. വിദ്യാർത്ഥി നാല് പേജുള്ള പ്രബന്ധം തയ്യാറാക്കി നൽകുന്നു. അഗസ്സിസ് അവസാനം പറഞ്ഞു ആ മീനിനെ നിരീക്ഷിച്ചുകൊണ്ടിരിക്കാൻ. മൂന്നാഴ്ച കഴിഞ്ഞപ്പോൾ, മീൻ ജീർണാവസ്ഥയുടെ പൂർണതയിലെത്തിയിരിക്കുന്നു. പക്ഷേ, എന്താണ് ആ മൽസ്യമെന്നു അപ്പോഴേക്ക് ആ വിദ്യാർത്ഥി പഠിച്ചു കഴിഞ്ഞിരുന്നു. ഇതേ രീതി, സാഹിത്യ വായനയുടെയും കാര്യത്തിൽ വേണമെന്ന് അദ്ദേഹം പറയുന്നു. അത് സമയമെടുത്തും സൂക്ഷ്മമായി നിരീക്ഷിച്ചും ചെയ്യേണ്ടതാണ്. നേരത്തെ രേഖപ്പെടുത്തിവെക്കപ്പെടുത്ത തിയറികളെ മാത്രം ആസ്പദിച്ചു ഉണ്ടാകേണ്ടതല്ല.

പുസ്തകത്തിലെ രണ്ടാമധ്യായം 'എന്താണ് ഭാഷ, എന്താണ് സാഹിത്യം' എന്ന ശീർഷകത്തിലുള്ളതാണ്. “Great literature is simply language charged with meaning to the utmost possible degree”- എന്ന് വിശദീകരിക്കുന്നു പൗണ്ട്. ഇത് പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ്. ഭാഷയെയും, അവയ്ക്ക് നൽകുന്ന അർത്ഥത്തേയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള, പരമാവധി ആസ്വാദനം സാധ്യമാക്കുന്ന സാഹിത്യത്തെക്കുറിച്ചാണ്‌ പൗണ്ട് പറയുന്നത്. പക്ഷേ എന്താണ് ഭാഷ എന്ന പ്രശ്നം ഉന്നയിക്കപ്പെടുന്നു തുടർന്ന്. സംസാര ഭാഷയോ ലിഖിത ഭാഷയോ. സംസാരം എന്നാൽ അര്ഥമുള്ളതോ ഇല്ലാതാട്ടതോ ആയ ശബ്ദങ്ങളുടെ ഉരുവിടൽ ആണ്. എന്നാൽ രചനാ ഭാഷ, ശബ്ദങ്ങളെ വിവിധ ചിഹ്നങ്ങളിലേക്ക് മാറ്റുന്നു. പലതരം ബന്ധങ്ങൾ വാക്കുകൾക്കിടയിൽ രൂപപ്പെടുത്തുന്നു.

ആരാണ് നല്ല എഴുത്തുകാർ എന്ന് വിശദീകരിക്കുന്നുണ്ട് അടുത്ത അധ്യായത്തിൽ പൗണ്ട്. ഭാഷയെ ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് നല്ല എഴുത്തുകാർ. അതിന്റെ ഉപയോഗം വ്യക്തതയുള്ളതും, തെറ്റില്ലാത്തതുമാകണം. ഒരു രാഷ്ട്രത്തിന്റെ സാഹിത്യം ശിഥിലീകരിക്കപ്പെടുമ്പോൾ, ആ രാഷ്ട്രം തന്നെയാണ് ദുർബലപ്പെടുന്നത്. ഗ്രീസും റോമും നാഗരികവത്കരിക്കപ്പെട്ടത് ഭാഷയിലൂടെയാണ്. നിങ്ങളുടെ എഴുത്തുകാരാവണം നിങ്ങളുടെ എഴുത്തുകാരുടെ സംരക്ഷണത്തിലുണ്ടാകണം. വ്യത്യസ്ത കാലാവസ്ഥയും വ്യത്യസ്ത ജനവിഭാഗങ്ങളും വ്യത്യസ്ത ഭാഷാ ഉപയോഗങ്ങൾ തേടുന്നു.

പഴയ ജര്മന് ഭാഷയിൽ കവിതക്ക് പറയുക Dichtung എന്നാണ്. അതിനർത്ഥം, ഒരു വാക്യം ഏറ്റവും സൂക്ഷ്മമായി, ആവശ്യത്തിന് മാത്രം പദങ്ങൾ ഉപയോഗിച്ച് പറയുകയെന്നതാണ്. ഭാഷ ഒരാളിൽ നിക്ഷേപിക്കപ്പെടുന്നത് പ്രധാനമായും മൂന്നു വഴികളിലൂടെയാണ്. നിങ്ങൾക്ക് ലഭിക്കുന്ന ഭാഷ, നിങ്ങളുടെ സമൂഹം നേരത്തെ വിട്ടേച്ചുപോയതാണ്. അതുകൊണ്ടുതന്നെ, ആ പദങ്ങൾക്ക് നിങ്ങളുടെ മുൻ ഗോത്രങ്ങളുടെ തൊലിയുടെ നിറമുണ്ട്. ഒരു നല്ല എഴുത്തുകാരൻ വാക്കുകൾ ഉപയോഗിക്കുന്നത് അർഥം നന്നായി മനസ്സിലാക്കിയാണ്. അവയുടെ വേരുകൾ, ഏതുതരം പദങ്ങളോടൊപ്പമാണ് അവ ഉപയോഗിക്കുന്നത്, എവിടെയൊക്കെയാണ് ആ പദം പരിചിതമായി വരാറ്, എങ്ങനെയാണ് അത് ഓർമയിൽ അവശേഷിക്കുക തുടങ്ങിയ ഘടകങ്ങളെല്ലാം ഒരെഴുത്തുകാരൻ പരിഗണിക്കണം. മൂന്നു തരത്തിൽ നമുക്ക് വാക്കുകളെ ഉപയോഗിക്കാം. ഒന്ന്, വായനക്കാരന്റെ മനസ്സിലേക്ക് ഒരു ദൃശ്യവിവരണം പകരാനുള്ള വാക്കുകൾ, നിങ്ങൾക്ക് ശബ്ദ തോത് പ്രകാരം അതിനെ ബലവത്താക്കാം, വാക്കുകളുടെ കൂട്ടത്തെയും ഈ ലക്ഷ്യത്തിനായി പ്രയോഗിക്കാം. ഭാഷയിലെ ഏറ്റവും പ്രധാനെപ്പട്ട ഒരു കാര്യമാണ്, പ്രയോഗങ്ങളെ സന്ദർഭികമായും, തെറ്റില്ലാതെയും ഉപയോഗിക്കുകയെന്നത്.

സാഹിത്യത്തിലെ ശുദ്ധ ഗുണങ്ങൾ എന്തെല്ലാമാണ് നോക്കിയാൽ ഇങ്ങനെ വിവരിക്കാം. ഇൻവെന്റേഴ്സ് - അവർ ഭാഷാ നിർമാതാക്കളാണ്. മാസ്റ്റേഴ്സ്- ഭാഷയിലെ വിവിധ പ്രിക്രിയകൾ കഴിഞ്ഞു അതിനെ പേശീബലമുള്ളതാക്കുനന്നവർ. അവർ ഇൻവെന്റഴ്‌സിനേക്കാളും ശക്തമായി ഇടപെടുന്നവരത്രെ. ഈ രണ്ടു കൂട്ടർക്കും ശേഷം വരുന്ന ആളുകൾ. അവർക്ക് ഭാഷയിൽ കാര്യമായൊന്നും നിർവ്വഹിക്കാനില്ല. നിശബ്ദ ഗുണങ്ങളുള്ള നല്ല എഴുത്തുകാർ- ഒരു രാജ്യത്തെ സാഹിത്യം പുഷ്ടിപ്പെട്ടു നിൽക്കുന്ന സമയത്ത് ജനിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നവർ. ഉദാഹരണത്തിന് ഡാന്റെയുടെ കാലത്തോ ഷേക്സ്പിയറുടെ കാലത്തോ ആ സമൂഹങ്ങളിൽ ജീവിക്കാൻ പറ്റിയവർ. ഫ്ലോബേർട്ടിന് ശേഷം ഫ്രഞ്ച് നോവലുകളിൽ വന്ന ശ്രദ്ധേയമായ മാറ്റത്തിൽ, അദ്ധേഹത്തിന്റെ സ്വാധീനം ദൃശ്യമായും അല്ലാതെയുമുണ്ട്.ഇതിൽ ആദ്യത്തെ രണ്ടു കൂട്ടരെ- ഇൻവെന്റഴ്‌സിനെയും മാസ്റ്റേഴ്സിനെയും- വായനക്കാർ കണ്ടെത്തുന്നത് വരെ അവർ നല്ല സാഹിത്യാസ്വാദകർ ആകുന്നില്ല. അവനൊരു പക്ഷേ, ധാരാളം പുസ്തകങ്ങളുള്ള വലിയ ലൈബ്രററി കണ്ടേക്കാം അവനൊരു പൂർണ പുസ്തക സ്നേഹിയാകാം, പക്ഷെ, എൺപതോ നൂറോ വർഷത്തിനുള്ളിൽ വന്ന കൃതികൾ മാത്രം വായിക്കുന്നത് കൊണ്ട് ആഴത്തിൽ, ഭാഷയുടെ രൂപപെടലിനെയും കുതറലുകളെയും അറിയാൻ പറ്റില്ല.

എങ്ങനെ ആഴമുള്ള വായന നടത്തണം എന്നതിന് ചില പരിശീലന വഴികളും പൗണ്ട് പങ്കുവെക്കുന്നു. അതിലൊന്നിങ്ങനെയാണ്: ഒരു ടെക്സ്റ്റിൽ എത്ര വാക്കുകൾ പുതുതായി വന്നുവെന്നു നോക്കുക, എത്ര വാക്കുകൾ അവ്യക്ത അർഥം പ്രകടിപ്പിക്കുന്നു എന്നറിയുക, എത്ര വാക്കുകൾ സാധാരണ അവ ഉപയോഗിച്ചു വരുന്ന സന്ദർഭങ്ങളിൽ നിന്നു മാറ്റി ഉപയോഗിച്ചുവെന്നും, ഈ മാറ്റം അർത്ഥത്തിൽ, വാചക ക്രമത്തിൽ എന്താണ് കൗതുകരമായി കൊണ്ടുവന്നതെന്നു വിലയിരുത്തുക, ഈ വാക്യം, പല അർഥങ്ങൾ തരുന്ന തരത്തിലുള്ളതാണോ എന്ന് നോക്കുക, പേപ്പറിൽ വായിക്കുമ്പോൾ വ്യക്തവും, എന്നാൽ വാക്കാൽ ഉച്ചരിക്കുമ്പോൾ അർത്ഥവ്യത്യാസം വരുന്നവയും ആണോ അതെന്ന് പരിശോധിക്കുക.

ഇത്തരം കൗതുകകരവും മൗലികവുമായ അനേകം നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലൂടെ എസ്ര പൗണ്ട് പങ്കുവെക്കുന്നു. കവികളെയും നോവലിസ്റ്റുകളെയും പുതുമയുടെ വാഹകരാക്കാൻ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിൽ ശ്രമിച്ച ഒരാളാണ് പൗണ്ട്. പക്ഷേ, പുതുമയുള്ള ഭാഷയും പ്രമേയവും, പുതിയ കൃതികളെ മാത്രം ആശ്രയിച്ചാൽ ലഭിക്കില്ലെന്നും, ഓരോ ഭാഷയുടെയും രൂപീകരണ കാലത്തേക്കും, അതിലെ ക്ലസ്സിക്കുകളിലേക്കും മാസ്റ്റർ പീസുകളിലേക്കും വായനക്കാർ, എഴുത്തുകാർ പോയേ മതിയാകൂ എന്നും ഊന്നിപ്പറഞ്ഞിരുന്നു. സാഹിത്യത്തെക്കുറിച്ചു അദ്ദേഹം പറയുന്ന രണ്ടു നിരീക്ഷണങ്ങൾ വളരെ പ്രധാനമാണ്. ഒന്ന്: സാഹിത്യം വായനക്കാരന്റെ മനസിനെ ആശ്വസിപ്പിക്കാനും, ചൈതന്യവത്താക്കാനും, ഉണർത്താനുമുള്ളതാണ്, നവ ചിന്തകൾ നൽകി, അപാരമായ സൗന്ദര്യം പകർന്നുകൊണ്ട്. രണ്ട്: കല വളരെ ആസ്വാദ്യകരമായ കാര്യമാണ്. വളരെ സൂക്ഷ്മതയിലാണ് നാമതിനെ പഠിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ ചക്രവാളത്തിലെ ഇതിഹാസമായിരുന്ന എസ്‌റ പൗണ്ടിനെ വായിക്കുന്നത്, നമ്മെ സാഹിത്യത്തെക്കുറിച്ചു മൗലികമായി ആലോചന നടത്തുന്നവരാക്കും.

Address

Cairo

Website

Alerts

Be the first to know and let us send you an email when M luqman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M luqman:

Shortcuts

Share

Category