15/02/2018
നാളെ മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.
ഇന്ധന വിലവർധനവിനൊപ്പം വാഹനങ്ങളുടെ വില കൂടിയതും,തൊഴിലാളികളുടെ കൂലി, ടാക്സ്, ഇൻഷുറൻസ്, എന്നിവ വർധിച്ചതും വരവിൽ കൂടുതൽ ചെലവാണ് വരുത്തുന്നത്.
യാത്രക്കാരുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ നിരക്ക് വർധന സ്വകാര്യ ബസ്സുകളുടെ മാത്രം ആവശ്യമാണ് എന്ന് തോന്നാം. അതിനെ എതിർക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഒരു ബസ് ഉടമ എന്ന നിലയിൽ ബസ് നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് കണക്കിലെടുക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോവാൻ കഴിയില്ല എന്നത് വിഷമകരമായ അവസ്ഥ ആണ്.
വിദ്യാർത്ഥി യാത്ര നിരക്കിളവ് നൽകുക എന്നുള്ളത് സ്വകാര്യ ബസുടമകളുടെ മാത്രമല്ല സർക്കാരിന്റെ കൂടെ ഉത്തരവാദിത്വമാണ്. എങ്കിൽ സർക്കാർ ഈ ഇളവിന് ആനുപാതികമായി ആനുകൂല്യങ്ങൾ സ്വകാര്യ ബസ് ഉടമകൾക്ക് നൽകാത്തിടത്തോളം വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകണം എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല എന്ന് നമുക്ക് മനസിലാക്കാം. ഈ വിഷയം പരിഹരിക്കുന്നത്തിലെ സർക്കാരിന്റെ അനാസ്ഥയാണ് പ്രൈവറ്റ് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നത്. വിദ്യാർഥികൾക്കും ബസുടമകൾക്കും ഗുണകരമാകുന്ന വിധത്തിൽ ഒരു തീരുമാനം എടുക്കണം എന്നതാണ് ഈ പണിമുടക്കിന്റെ ആവശ്യം. ഇത് വിദ്യാർഥികൾ മനസിലാക്കുമെന്നു വിചാരിക്കുന്നു.
മുതൽ മുടക്കുന്ന ഒരു സ്വകാര്യ ബസ് ഉടമയ്ക്ക് ഏതൊരു ബസിനസ്സും എന്ന പോലെ ലാഭം ഉണ്ടാക്കാൻ അവകാശം ഇല്ല എന്നാണ് എങ്കിൽ ഈ സ്ഥാപനത്തിന് അധികകാലം നിലനില്പുണ്ടാവില്ല. സ്വകാര്യ ബസുകളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവു പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. ഒരു ബസ് നിരത്തിൽ നിന്നും പിൻവാങ്ങുന്നതിലൂടെ സർക്കാറിനുണ്ടാവുന്ന നഷ്ടവും വളരെ വലുതാണ്. ലാഭവും നഷ്ടവും ഇല്ലാതെ നടത്തിക്കൊണ്ട് പോവാൻ ആണെങ്കിൽ പോലും ഈ യാത്ര നിരക്ക് പര്യാപ്തമാവില്ല.
പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കാനുള്ളതല്ല, മറിച്ച് ഒരു ദീർഘകാല നിലനിൽപിന് വേണ്ടിയുള്ളതാണെന്ന് ജനങ്ങൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.